National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു. മുന്നോട്ടുവെച്ച ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരരംഗത്തുനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ.
പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിൽ ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും വൻ പോലീസ് സംഘത്തെ വിന്യസിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പിന്റെ ഭാഗമായി സെൻട്രൽ ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. തുടർച്ചയായ രണ്ടാം ദിവസമാണ് ഈ മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം തടസപ്പെടുന്നത്.
പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും മന്ത്രി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സിജെപി പ്രവർത്തകർ. അതേസമയം ജന്തർ മന്തറിലെ പ്രതിഷേധം സമാധാനപരമായി പുരോഗമിക്കുമ്പോഴും പുറത്ത് സൻസദ് മാർഗിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന്റെ മകൾ നൈമിഷ പ്രധാൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി. വിദേശത്ത് ഉപരിപഠനം നടത്തിയതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻതോതിൽ സൈബർ ആക്രമണവും വിമർശനവും ഉയർന്നതിനെ തുടർന്നാണ് നടപടി.
യുഎസിലെ മസാച്യുസെറ്റ്സിലുള്ള ടഫ്റ്റ്സ് സർവകലാശാലയിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്നാണ് നൈമിഷ എൽഎൽഎം രുദം പൂർത്തിയാക്കിയത്. നിലവിൽ യുസ്.-ഇന്ത്യ പാർട്ണർഷിപ്പ് ഫോറത്തിൽ സീനിയർ അസോസിയേറ്റായി പ്രവർത്തിക്കുകയാണ് ഇവർ.
നീറ്റ് ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടക്കുകയാണ്. ഇതിനിടെ നൈമിഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തിയ പ്രതിഷേധക്കാർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും, വിദേശ പഠനത്തെ ചോദ്യം ചെയ്തും വ്യാപകമായി കമന്റുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു. ടഫ്റ്റ്സ് സർവകലാശാലയുടെ ഔദ്യോഗിക അക്കൗണ്ടുകളിലും പ്രതിഷേധക്കാർ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, നൈമിഷയ്ക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ഒരു വിഭാഗം രംഗത്തെത്തി. വിഷയം വിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ടതാണെന്നും അതിലേക്ക് അദ്ദേഹത്തിന്റെ കുടുംബത്തെയും മകളെയും വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നുമാണ് ഇവരുടെ വാദം.
Kerala
തിരുവനന്തപുരം: യുഡിഎഫിനെ തോൽപ്പിക്കാൻ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്നും കേരളത്തിൽ അവർ സിജെപി ആയി മാറിയിരിക്കുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി.
കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര അന്വേഷണ ഏജൻസികൾ യുഡിഎഫ് നേതാക്കളെ നിരന്തരം വേട്ടയാടുകയാണ്. എന്നാൽ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും അവർ കേരള മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ലോക്സഭാ പ്രതിപക്ഷ നേതാവായ തനിക്കെതിരേ 36 കേസുകളാണ് ഈ ഏജൻസികളെടുത്തത്. 55 മണിക്കൂറോളം കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ ചോദ്യം ചെയ്തു. എന്നാൽ കേരള മുഖ്യമന്ത്രിക്കെതിരേ അവർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ബിജെപിയും സിപിഎമ്മും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുന്നതു കൊണ്ടാണെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറിമാരായ സച്ചിൻ പൈലറ്റ്, ദീപ ദാസ്മുൻഷി, കോണ്ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്, തുടങ്ങിയവർ പങ്കെടുത്തു.